ന്യൂയോർക്ക്: അമേരിക്കയുടെ കിഴക്കൻ തീരത്ത് ദുരിതം വിതച്ച് മഞ്ഞുകാറ്റ്. തിങ്കളാഴ്ച ചില സ്ഥലങ്ങളിൽ 94 സെന്റിമീറ്റർ കനത്തിൽ മഞ്ഞുപെയ്തു. വിവിധ സംസ്ഥാനങ്ങളിൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതിനു പുറമേ 5,000 വിമാന സർവീസുകളും റദ്ദാക്കി.
റോഡ് ഐലൻഡ്, മാസച്ചുസെറ്റ്സ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തത്. റോഡ് ഐലൻഡിന്റെ തലസ്ഥാനമായ പ്രൊവിഡൻസിലാണ് 91 സെന്റിമീറ്റർ മഞ്ഞു പെയ്തത്. 1978ലെ 72.6 സെന്റിമീറ്ററിന്റെ റിക്കാർഡ് പഴങ്കഥയായി. ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിൽ 48 സെന്റിമീറ്റർ മഞ്ഞുവീഴ്ച രേഖപ്പെടുത്തി.
നോർത്ത് കരോളൈന മുതൽ മെയിൻ വരെയുള്ള സംസ്ഥാനങ്ങളിൽ യാത്രാനിയന്ത്രണങ്ങളുണ്ട്. ആറു ലക്ഷം കെട്ടിടങ്ങളിൽ വൈദ്യുതി ഇല്ലാതായി.
പ്രമുഖ ദിനപത്രമായ ബോസ്റ്റൺ ഗ്ലോബിന്റെ 153 വർഷത്തെ ചരിത്രത്തിലാദ്യമായി അച്ചടി മുടങ്ങി. അച്ചടിപ്രസ് സ്ഥിതിചെയ്യുന്ന വളപ്പിൽ 60 സെന്റിമീറ്റർ കനത്തിൽ മഞ്ഞു പെയ്തതു മൂലം ജീവനക്കാർക്ക് എത്തിച്ചേരാൻ കഴിയാതിരുന്നതാണു കാരണം. മഞ്ഞുകാറ്റ് കാനഡയിലേക്കു നീങ്ങുന്നതായാണു റിപ്പോർട്ട്.